Friday, July 18, 2014

ജൂലൈ 18

നെൽ‌സൺ മണ്ടേല ജന്മദിനം

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല : Nelson Rolihlahla Mandela, ജനനം 1918 ജൂലൈ 18 - മരണം:2013 ഡിസംബർ 5) തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വാക് ടു ഫ്രീഡം ആണ് ആത്മകഥ.
തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ ആയിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേർന്നു. തുടക്കത്തിൽ മണ്ടേല അക്രമത്തിന്റെ പാതയിലൂടെയുള്ള ഒരു സമരമാർഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്.
മണ്ടേലയുടെ ജീവിതത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വളരെ സ്വാധീനം ചെലുത്തിയിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വിസിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റേയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ്‌ തീവ്രവാദികളായാണു കരുതിയിരുന്നത്‌. 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്‌, മണ്ടേലയെ തീവ്രവാദിപട്ടികയിൽ‌ ഉൾപ്പെടുത്തിയിരുന്നു‍. വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അക്രമപ്രവർത്തനങ്ങളുടെയും അട്ടിമറികളുടേയും പേരിൽ മണ്ടേലക്ക്‌ 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേർ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെൽസൺ മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറിൽ യു. എൻ. പൊതുസഭ പ്രഖ്യാപിച്ചു2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു